ശ്രീകൃഷ്ണചരിതം പരിസ്ഥിതി സംരക്ഷണ പാഠമാകണം: സ്വാമി ചിദാനന്ദ പുരി
September 10 2020
കോഴിക്കോട്: പരിസ്ഥിതിസംരംക്ഷണത്തില് കൃഷ്ണമാതൃക കൈവിട്ടതാണു പ്രകൃതി നശിക്കാനും ജലാശയങ്ങള്‍ മലിനമാകാനും കാരണമായിത്തീര്‍ന്നതെന്നു സ്വാമി ചിദാനന്ദ പുരി. ഫേസ്ബുക്ക് ലൈവിലൂടെ ശ്രീകൃഷ്ണ ജയന്തി സന്ദേശം ന്ല്കുകയായിരുന്നു അദ്ദേഹം.
കാളിയന് യമുനയെ വിഷമയാക്കിയപ്പോള് ഉണ്ണിക്കണ്ണന് കാളിയന്റെ ശിരസ്സില്‍ നൃത്തംചെയ്തുകൊണ്ടു മനുഷ്യനെയും നദിയെയും സസ്യങ്ങളെയും ഇല്ലാതാക്കുന്ന വിഷവാനെ ആര്‍ക്കും ഉപദ്രവമില്ലാതാക്കി മാറ്റി. നമ്മുടെ ജലാശയങ്ങള്‍ പലരും മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാളിയമര്ദനത്തന്റെ സന്ദേശം നാം ഇപ്പോള്‍ ഹൃദയത്തിലേറ്റേണ്ടിയിരിക്കുന്നു.
ഗംഗാ നദിയെ ശുദ്ധീകരിക്കാനുള്ള പദ്ധതി എത്രയോ ദശകങ്ങളായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിരുന്നു. ഓരോ ബജറ്റിലും തുക നീക്കിവെച്ചിട്ടുണ്ടാകാം. എങ്കിലും ഗംഗ മലിനമായിത്തന്നെ തുടര്‍ന്നു. നിശ്ചയദാര്‍ഢ്യമുള്ള ഭരണവ്യവസ്ഥ നരേന്ദ്ര മോദി പ്രധാനമന്ത്രി അധികാരമേറ്റശേഷം ഗംഗാ ശുദ്ധീകരണ പദ്ധതി ശക്തി പ്രാപിച്ചു. ഇപ്പോള്‍ സ്വച്ഛമായി നദി ഒഴുകുന്നു. കൃഷ്ണസന്ദേശത്തെ വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ഉള്‍ക്കൊണ്ട് ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നു സ്വാമി ചിദാനന്ദ പുരി പറഞ്ഞു. പ്രകൃതിയെ നാം സംരക്ഷിക്കുമ്പോള്‍ പ്രകൃതി നമ്മെ സംരക്ഷിക്കുമെന്ന സന്ദേശം ഗോവര്‍ധന ഉദ്ധാരണത്തിലൂടെ ശ്രീകൃഷ്ണന് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്മധ്വംസനത്തിന് ഏതേതു രീതിയിലാണോ ആസുര ശക്തികള്‍ പ്രവര്‍ത്തിക്കുന്നത് അത് അതാതിടത്തു തിരിച്ചറിഞ്ഞു പ്രതികരിക്കുക എന്നതാണു വിജയം. പിഞ്ചുകുഞ്ഞിനെ ലാളിക്കാന്‍ താടകയ്ക്കു നല്കാന് മുതിര്‍ന്നവര്‍ തയ്യാറായി. എന്നാല്‍, താടകയെ തിരിച്ചറിയാന്‍ കൃഷ്ണനു സാധിച്ചു. ഏതു രീതിയില്‍ നശിപ്പിക്കാന്‍ വന്നുവോ ആ രീതിയില്‍ തന്നെ അവളെ നശിപ്പിച്ചു. മുലകുടിപ്പിച്ച് ഇല്ലാതെയാക്കാന്‍ വന്നവളെ മുലകുടിച്ചുുകൊണ്ട് ഇല്ലാതെയാക്കി.
ധര്‍മത്തിനെതിരായി നിലകൊള്ളുന്നത് ആരായാലും നിഗ്രഹിക്കപ്പെടേണ്ടതാണെന്നു കംസവധത്തിലൂടെ തെളിയിച്ചു. പകരം രാജാവായില്ല. ധര്‍മവ്യവസ്ഥ പ്രകാരം രാജാവാകേണ്ടയാളെ രാജാവാക്കി സ്ഥലംവിടുകയായിരുന്നു.
സര്വശാസ്ത്രസ്വരൂപനാണ് ഭഗവാനെങ്കിലും കുട്ടിയായിരിക്കെ, വിദ്യാഭ്യാസത്തിന് അകലെ അവന്തികാപുരിയില് സാന്ദീപനി മഹര്‍ഷിയുടെ അടുക്കല്‍ എത്തുക വഴി മാതൃകയായി. ജീവിതവിജയം വിദ്യയിലൂടെയാണ് എന്ന സന്ദേശം ഇതിലൂടെ സമൂഹത്തിനു ലഭിക്കുന്നുവെന്ന് സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി.